Kerala
കൊച്ചി: യുവാക്കളെ മർദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്.
ഞാറക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന്റെ അമിതവേഗം ഇവർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് പോലീസുകാർ ഇവരെ മർദിക്കുകയായിരുന്നു. യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുളവുക്കാട് പോലീസ് കേസെടുത്തത്.
പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ റൂറൽ എസ്പി മുനമ്പം ഡിവൈഎസ്പിയോട് റിപ്പോർട്ട് തേടി.
Kerala
കൊച്ചി: അഭിഭാഷക കമ്മീഷനുനേരേ അസഭ്യവര്‍ഷം നടത്തിയ ജിഎസ്ടി ഉദ്യോഗസ്ഥനെതിരേ പോലീസ് കേസെടുത്തു.
അഭിഭാഷക കമ്മീഷണറുടെ പരാതിയില്‍ സ്റ്റേറ്റ് ജിഎസ്ടി അസിസ്റ്റന്റ് കമ്മീഷണര്‍ കോട്ടയം കുമരകം സ്വദേശി ബാലഗോപാലിനെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
തൃശൂര്‍ കുടുംബക്കോടതിയുടെ നിര്‍ദേശപ്രകാരം കൊച്ചിയിലെ ഫ്ലാറ്റിലെ സ്ഥാവര ജംഗമ വസ്തുക്കള്‍ പരിശോധിക്കാനെത്തിയ അഭിഭാഷക കമ്മീഷനു നേരേയായിരുന്നു ജിഎസ്ടി ഉദ്യോഗസ്ഥന്റെ അസഭ്യവര്‍ഷം.
എറണാകുളം മറൈന്‍ ഡ്രൈവിലെ അബാദ് പ്ലാസ ഫ്ലാറ്റില്‍ അമ്മാവന്റെ പേരിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് ഉദ്യോഗസ്ഥന് താമസിക്കുന്നത്. കാനഡയില്‍ കഴിയുന്ന അമ്മാവനും ഭാര്യയും തമ്മിലുള്ള വിവാഹമോചന നടപടികള്‍ അവിടെ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അമ്മാവന്റെ ഭാര്യ തൃശൂര്‍ കുടുംബക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണു കോടതി ഫ്ലാറ്റ് പരിശോധിച്ചു വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്.പോലീസ് സുരക്ഷയിലാണ് കമ്മീഷന് പരിശോധനയ്ക്കെത്തിയത്.
Kerala
കൊച്ചി: സ്പായിൽ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സിവിൽ പോലീസ് ഓഫീസറിൽ നിന്നും പണം കവർന്ന എസ്ഐക്കെതിരെ കേസ്.
പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബിജുവാണ് സിപിഒയെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തത്. സിപിഒ സ്പായിൽ പോയി മടങ്ങിയ ശേഷം ജീവനക്കാരിയുടെ മാല കാണാതായിരുന്നു. ഇവർ ഇക്കാര്യം സിപിഒയെ വിളിച്ച് അറിയിച്ചു.
തുടർന്ന് ജീവനക്കാരിയുടെ താലിമാല മോഷ്ടിച്ചു എന്ന് കാണിച്ച് സിപിഒയ്ക്കെതിരെ പരാതി ഉന്നയിച്ചു. ഈ വിഷയത്തിലാണ് ഇടനലിക്കാരനായി എസ്ഐ ബിജു ഇടപെടുന്നത്.
പണം നൽകണമെന്നും വീട്ടിൽ അറിഞ്ഞാൽ വിഷയമാകുമെന്നും എസ്ഐ ബിജു സിപിഒയോട് പറഞ്ഞു. പിന്നാലെ സിപിഒയെ കബളിപ്പിച്ച് നാല് ലക്ഷം രൂപ തട്ടുകയായിരുന്നു.
കബളിക്കപ്പെട്ടു എന്ന് സംശയം തോന്നിയതിനെ തുടർന്ന് സിപിഒ പാലരിവട്ടം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വസ്തുതയുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.
പിന്നാലെ എസ്ഐയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൽ സ്പാ നടത്തുന്ന യുവതി അടക്കം മൂന്നുപേർ പ്രതികളാണ്. ബിജുവിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകും.
Kerala
കോഴിക്കോട്: ബാലുശേരിയിലെ കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ കേസെടുത്ത് പോലീസ്. ക്ഷേത്രത്തിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി. ടി. വിനോദനെതിരെയാണ് ബാലുശേരി പോലീസ് കേസെടുത്തത്.
വഞ്ചന, ക്രിമിനൽ വിശ്വാസ ലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. നിലവിലെ എക്സിക്യൂട്ടീവ് ഓഫീസർ ദിനേഷ് കുമാറിന്റെ പരാതിയിലാണ് നടപടി. ക്ഷേത്രത്തില്‍ കാണിക്കയായി കിട്ടിയ 20 പവനോളം സ്വർണമാണ് കാണാതായത്.
2023 ൽ വിനോദൻ സ്ഥലം മാറി പോയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പിന്നീട് വന്ന ഓഫീസർമാർക്ക് കൈമാറിയിരുന്നില്ല.